അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, January 8, 2008

ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍ - പ്രേമസംഗീതം.







 
ULLOOR S PARAMESWARA IYER(1877-1949)

Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്

II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിയ്ക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന  ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിറന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം

വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം

IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തനഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,

പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും

പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

Tuesday, January 1, 2008

ഒരു വീണപൂവ്‌





(കവിത വായിക്കാം)

എന്‍‌ ‍. കുമാരനാശാന്‍‌ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം.
മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു.

പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു

N. Kumaran Asan (1873-1924)


Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

Monday, December 31, 2007

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍‌ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..