ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം  സുഗേയം (
http://kavyamsugeyam.blogspot.in/)
 എന്ന ബ്ലോഗിൽ ഞാൻ  പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ് 
ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II 
ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ 
'സ്നേഹത്തിന്റെ  വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള 
കവിതായാണത്  ), ഇടശ്ശേരിയുടെ കൊച്ചനുജൻ  , എൻ വി കൃഷ്ണവാര്യരുടെ 
വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ 
ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ  അതെ കവിതകളുമായി ഒന്ന് ഒത്തു
 നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു. 
പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു 
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ 
ഞൊടിയിലീ  മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'
എൻ വി സ്മാരക ട്രസ്റ്റ്  പ്രസിദ്ധീകരിച്ച  എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു 
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ 
ഞൊടിയിലീ  മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'
പുഴവന്നു
 കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന 
സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ്  ഈ അവധാനത കൊണ്ട് 
നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു   വര്ദ്ധിക്കുക ,ഉയരുക , 
നിറയുക  എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ 
അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ  തികച്ചും സാധാരണമായ മറ്റൊരു വാക്ക് 
അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് 
തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം  അബദ്ധങ്ങൾ  സംഭവിക്കാൻ    
പാടിലാത്തതാണ്.  സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും 
എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും 
സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു