അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Wednesday, February 26, 2020

രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ


'ആശാൻ (അയ്യിപ്പിള്ള ആശാൻ) മലയാളത്തിൽ പ്രസ്തുതകൃതി(രാമകഥ പ്പാട്ട്)  രചിക്കാഞ്ഞത് മലയാളകവിതയുടെ ഭാഗ്യമാണ് . മലയാളത്തിന്റെ ദൗർഭാഗ്യവും ". (ഉള്ളൂർ കേരളസാഹിത്യചരിത്രം ,നാടോടിപ്പാട്ടുകൾ )
മഹാകവി ഉള്ളൂർ തെക്കൻ പാട്ടുകളുടെ നടുനായകസ്ഥാനം കല്പിക്കുന്ന കൃതിയാണ് രാമകഥപ്പാട്ട് .കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ളി ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്14 മുതൽ 17 വരെ ശതകങ്ങൾക്കിടെ രാമകഥപ്പാട്ടിന്റെ കാലം എന്ന് പണ്ഡിതമതം .കവനരീതികൊണ്ട്  കണ്ണശ്ശനു പിന്നീടാണ്‌ അയ്യിപ്പിള്ളി ആശാന്റെ കാലം.  കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു 
  വാല്മീകിരാമായണത്തെ  മാതൃകയാക്കുന്ന രാമകഥപ്പാട്ടിന്റെ പ്രതിപാദ്യം രാമായണകഥതന്നെയാണ്  . ചിലയിടത്തു കഥയിൽ വ്യതിയാനം വരുത്തുകയും . കമ്പരാമായണത്തിൽനിന്നുള്ള  പാതാളരാവണകഥ പോലെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.  രാമചരിതത്തിലെന്നപോലെ യുദ്ധകാണ്ഡത്തിനാണു ഇവിടെയും  പ്രാധാന്യം . ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. 
ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. . 
വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ.  അനുനാസികവും ഐകാരസഹിതവുമായ തമിഴ് രീതിയാണ് മിക്കവാറും എല്ലാ ഗാനങ്ങളിലും കാണുന്നത് എന്നും തെക്കൻതിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നിന്നും നാമ്പെടുത്ത ഭാഷാരീതിയാണെന്നും ഡോ : കെ എം ജോർജ്ജും (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , തമിഴ് പ്രഭാവമുള്ള മറ്റു കൃതികൾ).മലയാം തമിഴിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് ഉള്ളൂരും പറയുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.(കൈരളിയുടെ കഥ) 

കടപ്പാട് :
കേരളസാഹിത്യചരിത്രം -ഉള്ളൂർ 
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ  -ഡോ : കെ എം ജോർജ്ജ്  
വിക്കിപീഡിയ 

Monday, February 24, 2020

ഭാരതമാല-ശങ്കരപ്പണിക്കർ



നിരണം  ശങ്കരപ്പണിക്കരുടെ കൃതിയാണ്   ഭാരതമാല . ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും തുടർന്ന്  മഹാഭാരതം കഥയും. 1400 ൽ  താഴെ ശീലുകളിൽ ഒതുക്കിയാണ്  ഈ കൃതി രചിച്ചിട്ടുള്ളത്.  മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്.   വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്


Thursday, February 20, 2020

കണ്ണശ്ശരാമായണം- നിരണം രാമപ്പണിക്കർ



നിരണം രാമപ്പണിക്കർ
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി
രാമപ്പണിക്കരുടെ  കൃതികള്‍.
'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് ' 
 '  ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)