.പ്രിയപ്പെട്ടവരേ. എല്ലാവര്ക്കും പുതുവർഷാശംസകൾ നേരുന്നതോടൊപ്പം ഒരു സന്തോഷം പങ്കുവെയ്ക്കട്ടെ. 'കാവ്യം സുഗേയം ' എന്ന കാവ്യാലാപന ബ്ലോഗ് അതിന്റെ പത്താം വര്ഷത്തിലേയ്ക് കടക്കുകയാണ്. വായിച്ചിഷ്ടപ്പെട്ട കവിതകൾ സമാനഹൃദയർക്കായി പങ്കുവെയ്ക്കാൻ ഒരിടം എന്ന ഉദ്ദ്യേശ ത്തിൽ തുടങ്ങി കാലക്രമേണ കൂട്ടിച്ചേർക്കലുകൾ നടത്തി ഇപ്പോൾ പത്താം വര്ഷത്തിലെത്തി നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം സ്വയം ഒന്ന് പുറത്തു തട്ടുന്നു . കാരണം 'ആരംഭശൂരത്വത്തിന്റെത്വത്തിന്റെ ആൾ ' എന്ന് സ്വയം തിരിച്ചറിയുന്ന ഒരുവൾക്കു ഇത്രയും ദൂരം ഒരൊറ്റ ശബ്ദത്തിൽ എത്താൻ കഴിയും എന്ന പ്രതീക്ഷ സ്വപ് നങ്ങളിൽപ്പോലും ഇല്ലായിരുന്നു എന്നത് തന്നെ. ഒരുപാടുപേരുടെ സ്നേഹാനുഗ്രഹ സ്പര്ശങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. 'കാവ്യം സുഗേയ'ത്തിന്റെ ബ്ലോഗ്ഗർ എന്ന പേരിൽ കിട്ടിയ അംഗീകാരങ്ങളിൽ ,,പരിഗണനകളിൽ, സൗഹൃദങ്ങളിൽ അഭിമാനിക്കുന്നു. അഭിനന്ദിച്ചവരെയും ഉപദേശങ്ങൾ തന്ന വരെയും അതികഠിനമായിവിമർശിച്ചവരെയും കവിതയ്ക്കു ചെവിനൽകിയ ഓരോരുത്തരെയും മനസാ നമിക്കുന്നു. കടന്നുപോയവരും ജീവിച്ചിരിക്കുന്നവരുമായ കവികൾക്കു നന്ദിയും പ്രണാമവും..ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹായിച്ച സുഹൃത്തുക്കൾ , അവരുടെ പേരെടുത്തു പറഞ്ഞാൽ തീരില്ല - എല്ലാവരെയും ഓർക്കുന്നു . ... എല്ലാവര്ക്കും നന്ദി.
1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു.അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് അമ്മ:ഗൗരി അന്തർജ്ജനം . വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.ഭർത്താവ്:സി.ആർ. നീലകണ്ഠൻ മക്കൾ:ആർദ്ര, ആർച്ച.
കൃതികൾ
പ്രണയം ഒരാൽബം (കവിതാ സമാഹാരം)
പ്രണയം ഒരാൽബം പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്
ജീവജലം (കവിതാ സമാഹാരം)
പാവയൂണ് (കുട്ടികള്‍ക്കുള്ള കവിതകള്‍)
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ (കവിതാ സമാഹാരം)
ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ
ഒരിടത്തൊരിടത്ത് (കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍)
ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. . ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. കൂടുതൽ അറിയുക ..
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
ക
ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു
അയ്യപ്പപ്പണിക്കരുടെ പ്രധാന കൃതികൾ
കുരുക്ഷേത്രം
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
കാർട്ടൂൺ കഥകളും മഹാരാജ കഥകളും
10 കവിതകളും പഠനങ്ങളും
പൂക്കാതിരിക്കാൻ എനിക്കാവതില്ല
ഗോത്രയാനം
പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
ജീബാനന്ദദാസ്
മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
ക്യൂബൻ കവിതകൾ
ഗുരുഗ്രന്ഥസാഹിബ്
ഹേ ഗഗാറിൻ
കുടുംബപുരാണം
മൃത്യുപൂജ
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽവാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
രാമായണം കുറത്തിപ്പാട്ട് കഴിഞ്ഞ സെപ്‌തംബറിൽ മലയാളനാട് വെബ് മാഗസിന് നുവേണ്ടി ചെയ്തതാണ് .
ഇൻഡ്യൻ സംസ്കാരത്തിന്റെ തന്നെ ബഹുസ്വരതയുടെ അടയാളമായി
ഇൻഡ്യൻ ജനതയുടെ പൊതു പൈതൃകമായ രാമായണ ഭാരതാദി ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധങ്ങളായ പാഠങ്ങളെ പരിചയപ്പെടുത്തുകയും ഒപ്പം ഈ ബഹുസ്വരതയെ നിശ്ശബ്ദമാക്കുന്ന സാംസ്കാരിക ഫാസിസത്തിനെതിരെ , ചരിത്രത്തിൽ പലകാലങ്ങളിലുണ്ടായ വ്യത്യസ്തമായ രാമായണപാഠങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സർഗാത്മകമായിത്തന്നെ പ്രതിഷേധിക്കുകയുമായിരുന്നു മലയാളനാട്'. കുറത്തിപ്പാട്ടു പാടിയ നീതിവേണുഗോപാലിനും പശ്ചാത്തലസംഗീതം ചെയ്തMurali Pariyaadath നും രാമായണം കുറത്തിപ്പാട്ടിന്റെ വരികൾ അയച്ചുതന്ന Sony Jose Velukkaran നും കാവ്യംസുഗേയത്തിന്റെ നന്ദി .
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനും കവിയുമായിരുന്നു കാവാലം നാരായണപണിക്കർ. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയിൽ കുടുംബത്തിൽ ജനനം . അച്ഛൻ ഗോദവർമ്മ അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു
കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1
പരമ്പരാഗത ശൈലി പിന്തുടരുന്ന തനതു നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി ;തിരുവരങ്ങ് എന്ന നാടകസംഘടനയും നാടകശിക്ഷണം ,നാടകാവതരണം , കലാഗവേഷണം ,
;സോപാനം ; ഇൻസ്റിറ്റ്യൂട്ടും സ്ഥാപിച്ചു .എന്നിവയ്ക്കായി .എൻ. ശ്രീകണ്ഠൻ നായരുടെ തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത് കാവാലമാണ്. തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം.
നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.
ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്)
( 27 മെയ് 1931- 13 ഫെബ്രുവരി 2016).
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
പ്രധാന കൃതികൾ :_
കവിതാ സമാഹാരങ്ങൾ ,
പൊരുതുന്ന സൗന്ദര്യം,സമരത്തിന്റെ സന്തതികൾ.ഞാൻ നിന്നെ സ്നേഹിക്കുന്നു,മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും, ഗാനമാല,നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി ,അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികൾ, ഉജ്ജയിനി,മരുഭൂമി, നാലുമണിപ്പൂക്കൾ', തോന്ന്യാക്ഷരങ്ങൾ, നറുമൊഴി, വളപ്പൊട്ടുകൾ, ഈ പുരാതന കിന്നരം, സ്നേഹിച്ചു തീരാത്തവർ , സ്വയംവരം,പാഥേയം, അർദ്ധവിരാമകൾ, ദിനാന്തം, സൂര്യന്റെ മരണം പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ
പുരസ്കാരങ്ങൾ
ജ്ഞാനപീഠത്തിനും പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പുരസ്കാരംവർഷംകൃതി
കേരള സാഹിത്യ അക്കാദമി പുരസ്കാരം1971അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം1975അക്ഷരം
എഴുത്തച്ഛൻ പുരസ്കാരം2007
ചങ്ങമ്പുഴ പുരസ്കാരം-
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്-
ഖുറം ജോഷ്വാ അവാർഡ്-
എം.കെ.കെ.നായർ അവാർഡ്-
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം1981ഉപ്പ്
വയലാർ രാമവർമ പുരസ്കാരം1982ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം-കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം-ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം-ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം-ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി-അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ്-ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം-മൃഗയ
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം
നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു.
കവി എന്ന നിലയിൽ ഭാഷയ്ക്കും സാഹിത്യത്തിനും ശ്രീനാരായണഗുരു നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ ദർശനങ്ങളെയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളെയും കൃത്യമായും വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച ദാർശനികൻ എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ. അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും മൌലികത കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം .
മലയാളം സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ഠിതമാർഗ്ഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് .
മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട് . ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ അടങ്ങിയ തേവാരപ്പതികങ്ങൾ ഗുരുവിന്റെ വളരെ പ്രധാനപ്പെട്ട തമിഴ് കൃതിയാണ് .തമിഴ് ഭാഷയിൽ തേവാരം എന്നറിയപ്പെടുന്ന ശിവസ്തുതിഗീതങ്ങളെപ്പോലെ ശിവസ്തുതിപരമായ കീർത്തനങ്ങളാണ് തേവാരപ്പതികങ്കൾ .നെയ്യാറ്റിൻകരയിലെ അരുമാനൂർ എന്ന സ്ഥലത്തുള്ള നയിനാർ പ്രതിഷ്ഠയെ പ്രകീർത്തിക്കുന്ന ഒന്നാം പതികം കേൾക്കുക
(Text :ശ്രീ നാരായണ ഗുരുദേവ കൃതികൾ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ,ശിവഗിരി ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം -പ്രൊഫ; ജി ബാലകൃഷ്ണൻ നായർ)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്(1902 മെയ് 10-1980 ഓഗസ്റ്റ് 29)
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ചെറുകാട്ടുമഠം വീട്ടിൽ ജനനം. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. ആദ്യ ഗുരു അച്ഛൻ തന്നെയായിരുന്നു . സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു പതിനേഴുവയസ്സിൽ കവിതാരചന ആരംഭിച്ചു .ലളിതവും പ്രസാദാത്മകവുമാണ് വെണ്ണിക്കുളത്തിന്റെ കവിതകൾ .1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ച് . 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു. ഏറെക്കാലം ഇവിടെ അദ്ധ്യാപകൻ ആയിരുന്നു. 1949-ൽ തിരുവനന്തപുരം ഹസ്ത ലിഖിത ഗ്രന്ഥശാലയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായി ജോലി നോക്കിയിട്ടുണ്ട് . സഹധർമ്മിണി മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ള .
പുരസ്കാരങ്ങൾ,ബഹുമതികൾ :കേരള സാഹിത്യ അക്കാദമി അവാർഡ് - 1966 (മണിവീണ )കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1974 (കാമസുരഭി )ഓടക്കുഴൽ അവാർഡ് - 1969 (തുളസീദാസ രാമായണം)
കൊച്ചി മഹാരാജാവിൽ നിന്നും സാഹിത്യനിപുണൻ , കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി എന്നീ ബഹുമതികൾ
'വായനക്കാരേ വരുന്നു ഞാൻ നമ്മൾക്കൊ-
രായിരം കൂട്ടങ്ങളില്ലേ പറയുവാൻ
നമ്മൾക്കൊരുമിച്ചു പാടണം ജീവനി-
ലുമ്മവെച്ചങ്ങനെ കൈകോർത്തു നീങ്ങണം
നിങ്ങളതിൻ മുൻപു വായിച്ചുതീർക്കുമോ
നിങ്ങൾക്കു ഞാൻ നൽകുമിക്കഥാചിത്രണം ?
വേദന വിങ്ങും സമൂഹത്തിൽ നിന്നുഞാൻ
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ !
ഒക്കെപ്പകർത്താൻ കഴിഞ്ഞിരിക്കില്ലെനി -
യ്ക്ക ഗ്ഗതികേടിനു മാപ്പു ചോദിപ്പു ഞാൻ '
('ആയിഷ'യ്ക്ക് ആമുഖമായി വയലാർ കുറിച്ച വരികളിൽ നിന്ന് ..)
വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975).
ജനനം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ. അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനം .കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു .
കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു
പുരസ്കാരങ്ങൾ:കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( 1961) സർഗസംഗീതം . മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണമെഡൽ (1974)ൽ "നെല്ല്" , "അതിഥി" എന്നെ സിനിമകൾ .
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം , പിതാവ് നന്തിലത്ത് പത്മനാഭമേനോൻ,മാതാവ് പുല്ലൂറ്റു പാടത്ത് അമ്മാളു അമ്മ.വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ദേശീയപ്രസ്ഥാനത്തിലും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കുകൊണ്ടു .കവി, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായി. ദേശാഭിമാനി ,ജയകേരളം ,ദീപിക പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട് . .കൂടാതെ , ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, എന്നീ നിലകളിലും പ്രവർത്തിച്ചു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, പ്രവർത്തിച്ചിട്ടുണ്ട് വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി. അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. കൃതികൾ :ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു , വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺതരികൾ, ഓടക്കുഴലും ലാത്തിയും
പുരസ്കാരങ്ങൾ :ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം 1981-ൽ ഓടക്കുഴൽ പുരസ്കാരം (ഒറ്റക്കമ്പിയുള്ള തംബുരു), 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഒറ്റക്കമ്പിയുള്ള തംബുരു) കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് , വള്ളത്തോൾ അവാർഡ് ( 2000 ൽ)
വടകരയിൽ ജനിച്ചു .പിതാവ് എസ് കോരൻ ,മാതാവ് തിരുവാല
സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് ,നിരൂപകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു.കേരള സാഹിത്യഅക്കാദമിയിലും തുഞ്ചാൻ സ്മാരക സമിതിയിലും അംഗമായിരുന്നു.
കൃതികൾ വോൾഗയിലെ താമരപ്പൂക്കൾ , നീലക്കടമ്പ്, ഓണക്കിനാവുകൾ,തിരഞ്ഞെടുത്ത കവിതകൾ (കവിതാസമാഹാരങ്ങൾ ),ചോരയും പൂക്കളും (കവിത തർജ്ജമ ), ഭാരതീയ സംസ്കാരത്തിന്റെ കൈവഴികൾ , മഞ്ജരി , വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ(ലേഖന സമാഹാരങ്ങൾ)
പുരസ്കാരങ്ങൾ : കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് (1972 )
ജനനം എറണാകുളം ജില്ലയിലെ ആഴകം ഗ്രാമത്തിൽ . പിതാവ് ശൂരനൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. മാതാവ് ഗംഗ അന്തർജ്ജനം.ബി എ ബിരുദം കഴിഞ്ഞു പ്രഭാതം ദിനപത്രത്തിന്റെ സബ് എഡിറ്റർ ആയി ജോലിനോക്കി പിന്നീട് ദേശാഭിമാനി പത്രാധിപസമിതി അംഗമായും. പുരോഗമന കലാസാഹിത്യസംഘതിന്റെ മുഖപത്രമായ 'പുരോഗതി ' പത്രാധിപസമിതി അംഗമായും പ്രവര്ത്തിച്ചു.പിന്നീട് അധ്യാപകനായി
പുരസ്കാരങ്ങൾ ബഹുമതികൾ : സോവിയറ്റ് ലാൻഡ് നെഹ്‌റു അവാര്ഡ് (1968).
'അറബി മലയാളത്തിലുള്ള ഖാസി മുഹമ്മദിന്‍റെ “മുഹ്‌യിദ്ദീന്‍മാല”
“ജ്ഞാനപ്പാന”യുടെ കാലത്തിനും അല്‍പം മുന്‍പ് എഴുതിയ കൃതി എന്ന നിലയില്‍
കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്‍റെ ആരംഭം കുറിക്കുന്ന കൃതിയായി
മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍
ബഹ്നസ്, ആമിനുമ്മാന്‍റെകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച
മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ തുടങ്ങി നിരവധി അറബി മലയാളം കൃതികള്‍
ഇത്തരമൊരു പരിശോധനക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
എഴുത്തച്ഛന്‍റെ സംസ്കൃത മലയാളം പോലെ അന്നത്തെ "പൊതുസമൂഹ"ത്തിലെ
ശൂദ്ര-ബ്രാഹ്മണ സംസ്കാരമണ്ഡലത്തിന് സ്വീകാര്യമായില്ലെങ്കിലും അറബി മലയാളം
കൃതികള്‍ ഇന്നത്തെ മലയാള ഭാഷാ രൂപികരണത്തില്‍ ചെറുതല്ലാത്ത പങ്കു
വഹിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളീയസമൂഹത്തിന്‍റെ
ആത്മീയ പരിവര്‍ത്തനത്തിന്‍റെ നിര്‍ണായകമായ ഒരു ഘട്ടത്തെ മോയ്ഹുദീന്‍ മാല
രേഖപ്പെടുത്തുന്നുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖിന്‍റേയും സൂഫി
പാരമ്പര്യത്തിന്‍റേയും കൂടി ഓര്‍മ്മകള്‍ ആ കൃതി വിളിച്ചുണര്‍ത്തുന്നു.
ജ്ഞാനപ്പാനയുടേയും മറ്റും രചന സാധ്യമായ ഒരു ആത്മീയ മണ്ഡലം
രൂപപ്പെടുത്തുന്നതില്‍ അറബി മലയാളം കൃതികളുടെ ഭക്തി വീര്യം
സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല.
ജ്ഞാനപ്പാനയില്‍
‘മാളിക മുകളേറിയ മന്നന്‍റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍’
എന്ന് പറയുന്നുണ്ട്. അതിനു സമാനമായ മുഹ്യുദീന്‍ മാലയിലെ വരികള്‍ ഇപ്രകാരമാണ്:
1. “നിലയെ കൊടുക്കാനും നിലയെ കളവാനും
നായന്‍ അവര്‍ക്കൊനുവാദം കൊടുത്തോവര്‍”
2. “അറിവും നിലയും അതേതും ഇല്ലാത്തോര്‍ക്ക്
അറിവും നിലയും നിറയെ കൊടുത്തോവര്‍
നിലയും അറിവും അതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ചു കളഞ്ഞോവര്‍”
3. “നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ
നിലത്തിന്‍റെ താഴെ നടത്തിച്ചു വച്ചോവര്‍”
4. “മേലെ നടന്നോരെ താത്തിച്ചു വച്ചോവര്‍
മേലാല്‍ വരുന്ന വിശേഷം പറഞ്ഞോവര്‍”
മാലപ്പാട്ടുകളുടെ സാംസ്കാരിക ഭൂമിക ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്.അറബി മൌലിദുകളുടെ രചനാകാലത്തിനു ശേഷമാണ് മാലപ്പാട്ടുകള്‍ വരുന്നത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. മൌലിദ് ചൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ തര്‍ക്കങ്ങള്‍ ഇവിടെ അപ്രസക്തമാണ്. മൌലിദുകള്‍ക്ക് ശേഷമാണ് അറബി മലയാളം ഒരു സ്വത്വരൂപീകരണത്തിന് വിധേയമാകുന്നത് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. മൌലിദ് ചൊല്ലുന്ന പാരമ്പര്യം ഇതിന്‍റെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ടാവാം എന്നും കരുതാവുന്നതാണ്. എന്ന് മാത്രമല്ല, മണിപ്രവാളത്തിന്‍റെ കാര്യത്തില്‍ തമിഴ് സംസ്കൃത ധാരകള്‍ ഇഴചേരുന്നതിനെ കുറിച്ച് അനന്തപുരവര്‍ണനം എന്ന മണിപ്രവാള കൃതിയില്‍
“തമിഴ് സംസ്കൃതമെന്നുള്ള
സുമനസ്സുകള്‍ കൊണ്ടൊരു
ഇണ്ടമാല കൊരുക്കുന്നേന്‍
പുണ്ഡരീകാക്ഷ പൂജയായ്”
എന്ന് പറയുന്നത് പോലെ, മുഹ്യുദീന്‍ മാലയില്‍
“മുത്തും മാണിക്യവും ഒന്നായി കോത്ത പോലെ
മുഹ്യുദീന്‍ മാലയെ കോത്താന്‍ ഞാന്‍ ലോകരെ”
എന്ന് പറയുന്നുണ്ട്. ഇത് അറബിയും മലയാളവും തമ്മില്‍ ചേര്‍ത്തതിനെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. ഭക്തിപ്രസ്ഥാനം ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ആത്മീയമായ അറബി മലയാള കൃതികള്‍ മധ്യകാല കേരളത്തില്‍ സജീവമായി പ്രചരിച്ചിരുന്നു.'
(ഡോ.ടി ടി ശ്രീകുമാർ മലയാളനാട് Malayalnadu.com നു നല്കിയ അഭിമുഖത്തിൽ നിന്ന് http://www.malayalanatu.com/component/k2/item/1294-tt-sreekumar-interview)
(ആലാപനത്തിൽ കവിതയുടെ വരികൾക്ക് കടപ്പാട്: ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ മുഹ് യിദ്ദീൻ മാല പരിഭാഷ (അശ്റഫി ബുക്ക് സെന്റർ ,തിരൂരങ്ങാടി പ്രിന്റെഴ്സ് മലപ്പുറം )
സമാനം
-
ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ? പ്രായലിംഗഭേദങ്ങളില്ലാതെ
ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ ഇരട്ടിക്കിരട്ടിയായി അർത്ഥഗാഢമായി വാക്ക്
ആത്മാവിനെ അനുഭവിക്കുന്നതറിഞ്ഞ...
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...